സ്‌ത്രീ- സൗഹൃദ തൊഴിലിടങ്ങളിലേക്ക്‌ ഇനി എത്ര ദൂരം?

എറണാകുളം: സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണമാണെന്നും നമ്മുടെ സമൂഹവും കുടുംബങ്ങളും സ്‌ത്രീ സൗഹൃദങ്ങളല്ലെന്നും ജി.ഐ.ഒ കേരള സംഘടിപ്പിച്ച `സ്‌ത്രീ- സൗഹൃദ തൊഴിലിടങ്ങളിലേക്ക്‌ ഇനി എത്ര ദൂരം' എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ സര്‍ജന്‍ ഷെര്‍ളി വാസു മുഖ്യാതിഥി ആയിരുന്നു. നിയമങ്ങള്‍ക്കപ്പുറം തൊഴിലിടങ്ങളിലെ അധികാരികള്‍ക്കാണ്‌ അവ സ്‌ത്രീ സൗഹൃദമാക്കാന്‍ കഴിയുന്നതെന്ന്‌ ഇവര്‍ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപികക്കുള്ള അവാര്‍ഡ്‌ നേടിയ ലിസ ശ്രീജിത്ത്‌, ധീരതക്കുള്ള അവാര്‍ഡ്‌ നേടിയ ജിസ്‌മി എന്നിവര്‍ക്ക്‌ ജി.ഐ.ഒയുടെ ഉപഹാരം ഡോ. സെബാസ്റ്റ്യാന്‍ പോള്‍ സമ്മാനിച്ചു. കെ. ഇന്ദിര, ജോളി, പി. ഐ. നൗഷാദ്‌, സജി ജെയിംസ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. വിവിധ തൊഴിലിടങ്ങളില്‍ സ്‌ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതിനിധികളായ അമ്മിണി ടീച്ചര്‍, ലെയ്‌സ പോള്‍, വി.എന്‍. നാദിയ, ആശ അരവിന്ദ്‌ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ എം.കെ സുഹൈല അധ്യക്ഷ വഹിച്ച സെമിനാറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റുക്‌സാന സ്വാഗതവും സെക്രട്ടറി പി.എസ്‌. സുഫൈറ വിഷയാവതരണവും നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ്‌ സന അലി നന്ദിയും മുബഷിറ പ്രാര്‍ഥന നടത്തി.
Share:

Tags:State News