ശിരോവസ്‌ത്രം: വിദ്യാഭ്യാസ മന്ത്രി നിലപാട്‌ വ്യക്തമാക്കണം - ആരിഫലി

തിരുവനന്തപുരം: മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്ര പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിലപാട് വ്യക്തമാക്കണമെന്ന് ജ.ഇ സംസ്ഥാന അമീര്‍ ടി. ആരിഫലി. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകള്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ അവകാശത്തിനായി പൊരുതുന്നത് രാജ്യദ്രോഹമാണെന്ന് പറയുന്നവര്‍ക്കൊപ്പമാണോ അതോ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിനൊപ്പമാണോ മന്ത്രിയെന്നാണ് അറിയേണ്ടത്. വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് മന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം. ദേശീയധാരക്ക് എതിരുനില്‍ക്കുന്നവരാണ് മുസ്‌ലിംകളെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ചില സ്‌കൂളുകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് തന്നെയാണ് അത് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി സംസാരിക്കുന്ന സംഘടനകളെ കരുതിയരിക്കണമെന്ന് നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കിയവര്‍ രാജ്യത്തിന്റെ മുന്നേറ്റത്തിന് എതിരുനില്‍ക്കുന്നവരും ചാരപ്പണി നടത്തുന്നവരുമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടണം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മതങ്ങളെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയാണ്. ജനങ്ങളെ പരസ്പരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയല്ല, സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മുസ്‌ലിം പെണ്‍കുട്ടികളുടെ മതസ്വാതന്ത്ര്യവും തമ്മിലെ സംഘര്‍ഷമാണ് വിവാദ സര്‍ക്കുലറിലൂടെ സൃഷ്ടിക്കപ്പെട്ടതെന്ന് മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞു. പൗരന്മാരുടെ ഈ മെയില്‍ ചോര്‍ത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച മുസ്‌ലിം വിരുദ്ധതയുടെ തുടര്‍ച്ചയാണ് സര്‍ക്കുലറിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം പറഞ്ഞു. ശിരോവസ്ത്രം അഴിച്ചുവെച്ചാല്‍ മാത്രമേ പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കൂ എന്ന കപട മതേതരവാദക്കാര്‍ക്കുമുന്നില്‍ അഭിമാനം പണയം വെക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ തയ്യാറല്ലെന്ന് വിവാദ സര്‍ക്കുലര്‍ കത്തിച്ചു കൊണ്ട് സംസാരിച്ച ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ ചര്‍ച്ച ചെയ്ത രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ എന്തുകൊണ്ട് ശിരോവസ്ത്ര സര്‍ക്കുലറിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ എസ്. ഇര്‍ഷാദ് പറഞ്ഞു. അഡ്വ.കെ.പി. മുഹമ്മദ്, എം.പി. സാജു, പി.ഐ.നൗഷാദ്, കൂട്ടിക്കട അഷ്‌റഫ്, ഷഫീര്‍ഷാ, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. പാളയം രക്ത സാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അമീര്‍ കണ്ടല്‍, സക്കീര്‍ നേമം, അമീന എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Tags:State News